Thursday, February 28, 2008

നെല്ലിയാമ്പതി 'പാ‍വപ്പെട്ടവന്റെ ഊട്ടി'

കേരളത്തിലെ പാലക്കാട് ജില്ലാ‍ ആസ്ഥാനത്തുനിന്ന് 55 കി മി അകലെയാണ്
നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്.ഹരിത മനോഹരമായ ഈ കുന്നിന്‍പ്രദേശവും മലനിരകളും ആരുടേയും ഹൃദയം കവരുന്നതാണ്
മുറ്റ്ത്തെ മുല്ലയ്ക്കു മണമില്ല് എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് നെല്ലിയാമ്പതിയുടെ അവസ്ഥ.
നമ്മള്‍ മലയാളികള്‍ ഈ സ്വഭാവത്തിനു പേരുകേട്ടതണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമുക്ക് ഊട്ടിയും കൊടൈക്കാനലും മതി.

എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്, മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ പോലെ വാണിജ്യവല്‍ക്കരിക്കപ്പെടത്തതിനാല്‍ നെല്ലിയാമ്പതിയുടെ പ്രകൃതിസൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.'പാ‍വപ്പെട്ടവന്റെ ഊട്ടി'('Poor man's Ooty')എന്ന പേരിന് ഏറ്റവും അര്‍ഹതയും നെല്ലിയാമ്പതിക്കണെന്നതില്‍ ഒരു സംശയവും വേണ്ട.
മഞ്ഞിന്റെ തൂവെള്ളകച്ചയണിഞ്ഞ മലനിരകള്‍ കുഞ്ഞുപൂവുകളും പൂത്തുലയുന്ന താഴ്വരകളും ഓറഞ്ച് തോട്ടങ്ങളും നെല്ലിയാമ്പതി മലനിരകളെ മനോഹരിയാക്കുന്നു.നെല്ലിയാമ്പതി താഴ്വരകള്‍ അപൂര്‍വസസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെയും താഴ്വര കൂടിയാണ്. ഇതിനോട് ചേര്‍ന്ന വനമേഘലയില്‍ വന്യമൃഗങ്ങളെയും കാണാം.സഹ്യപര്‍വത നിരകളിലെ ഈ മഞ്ഞിന്റെ കൂട്ടില്‍ ആകാശം മേല്‍ക്കൂരയായി പരന്നുകിടക്കുന്ന പുല്‍മേടുകള്‍ മലകയറിയെത്തുന്ന സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുന്നു.

യാത്ര
നെന്മാറയില്‍ നിന്നു മാത്രമേ നെല്ലിയാമ്പതിയിലേക്ക് പോകാനാവു. പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സിയുടെ ബസ്സുകള്‍ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സര്‍ക്കാര്‍ ബസ്സുകള്‍ ഓടുന്നു.
പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് ബസുകള്‍ പുറപ്പെടുന്ന സമയം: 04.30, 05.30, 07.00, 09.30, 12.30, 13.30, 17.00
കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെടുക ഫോണ്‍: +91 4912 520098
മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാര്‍ഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളില്‍ കൊണ്ടുവരുന്നു.നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ കവലയായ കൈകാട്ടി നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. കൈകാട്ടിയില്‍‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെല്‍‌വയലുകളില്‍ കാര്‍ഷിക ജലസേചനത്തിന് ജലം നല്‍കുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ ഈ വഴിയില്‍ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോള്‍ കാണുന്ന സര്‍ക്കാര്‍ വനങ്ങളില്‍ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്.
എന്നാല്‍ ഫെബ്രവരി 2008ല്‍ റോഡ് വീതി കൂട്ടി മനോഹരമാക്കിയിട്ടുണ്ട്.
വഴിയില്‍ കുരങ്ങ്, മാന്‍, മുള്ളന്‍‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയില്‍ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

താമസം, ഭക്ഷണം
കൈകാട്ടിയില്‍ സര്‍ക്കാര്‍ (DTPC) നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്. ഇവിടെ താമസ സൗകര്യങ്ങള്‍ എത്തിച്ചേരുന്നതിനു മുന്‍പേ തന്നെ ഉറപ്പിക്കാം. സസ്യ-സസ്യേതര ഭക്ഷണം ഇവിടേ ലഭ്യമാണ്.Ph: +91 4923 246357,246395 e_mail: pgt_itl@sancharnet.in

പ്രധാന ആകര്‍ഷണങ്ങള്‍
കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവന്‍പാറ എന്ന സ്ഥലത്തുനിന്നും നോക്കിയാല്‍ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള കടയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് തോട്ടത്തില്‍ ഉല്പാദിപ്പിച്ച തെയില വാങ്ങാന്‍ കഴിയും. കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തില്‍ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, ഗ്വാവ തുടങ്ങിയ പഴങ്ങള്‍ വാങ്ങാന്‍ കഴിയും. വഴുതനങ്ങ, പയര്‍, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയര്‍ക്ക് വില്‍ക്കുകയായിരുന്നു.
നെല്ലിയാമ്പതിയിലെ സീതാര്ക്കുണ്ടില്‍ നിന്നുമുള്ള പാലക്കാടിന്റെ കാഴ്ച സഞ്ചാരികള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അനുഭൂതിയാണ്. മലകയറ്റം ഹരമായവരുടെ സ്വപ്നഭൂമി കൂടിയാണ് നെല്ലിയാമ്പതി.

പാലക്കാട് നിന്നും സഹ്യപര്‍വതനിരകളിലെ നിത്യഹരിതവും മനോഹരവുമായ കാടുകള്‍ക്കിടയിലൂടെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തന്നെ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. പത്തോളം ഹെയര്‍പിന്‍ വളവുകളും കടന്നുള്ള ഈ യാത്ര ഏതൊരു സഞ്ചാരിക്കും ഹരം പകരും